Tuesday, April 1, 2014

അര്‍ബുദം

ഞാന്‍ ക്ഷീണിച്ചു തുടങ്ങിയത്‌
കൌമാരം മുതലാണെന്ന്‌ അമ്മ.
പക്ഷെ എനിക്കറിയാമായിരുന്നു
അവറ്റകള്‍ എന്നെ കാര്‍ന്നു തുടങ്ങിയത്
ബാല്യം മുതലാണെന്ന്‌.

ഡോക്ടറുടെ കുറിപ്പടിയിലെ
മരുന്നിന്റെ അളവുകളാണ്‌
എന്നെ അക്കം പഠിപ്പിച്ചത്‌.
ഒന്നു വീതം മൂന്നു നേരം
എന്നത്‌ നാലുവയസ്സു മുതല്‍
വായിച്ചുതുടങ്ങിയതാണ്‌

പിന്നെ എല്ലാ കണക്കുകളും
തെറ്റിയത്‌ പെട്ടെന്നായിരുന്നു.
രണ്ടുവീതവും, മൂന്നുവീതവും
പിന്നെപ്പിന്നെ അഞ്ചു വീതവും
പല ഗുളികകള്‍ മാറി മാറി.

ആദ്യമൊക്കെ യാത്ര രസമായിരുന്നു.
ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക്
കണ്ടിട്ടില്ലാത്ത വഴികള്‍
നിരത്തുനിറയെ വാഹനങ്ങള്‍
തിരക്കുള്ള യാത്രക്കാര്‍
വലിയ വലിയ കെട്ടിടങ്ങള്‍
കണ്ണുചിമ്മുന്ന വേഗതയില്‍
വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം

ദിവസങ്ങള്‍ കഴിയുന്തോറും
യാത്രയുടെ എണ്ണം ഏറിയും
കാഴ്ചയുടെ ദൈര്‍ഘ്യം
കുറഞ്ഞും വന്നു.
ചിത്രശലഭങ്ങളെല്ലാം
ചാരനിറമാകുന്നത് എന്തെന്ന്
അമ്മയോടു ചോദിച്ചു
കാഴ്ചയുടെ വര്‍ണ്ണങ്ങളില്‍
കറുപ്പു മാത്രം ബാക്കിയായി

ആദ്യമൊക്കെ അമ്മയുടെ കൂടെ,
പിന്നെ ഒറ്റക്കായ യാത്രയില്‍
അനേകം കൂട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു.
ജീവനുള്ളവരായിരുന്ന അവര്‍ക്കിടയില്‍
ജീവനില്ലാത്ത ഞാന്‍ ...
കൂട്ടുകാര്‍ കാര്‍ന്നു തുടങ്ങിയപ്പോള്‍
എതിര്‍ക്കാന്‍ തുനിഞ്ഞില്ല
പക്ഷേ എനിക്കറിയാമായിരുന്നു
അവറ്റകള്‍ പിന്മാറില്ലെന്ന്

ഇപ്പോള്‍ ഞാന്‍ ഒറ്റക്കല്ല
എനിക്കിപ്പോള്‍ ഒത്തിരി കൂട്ടുകാരുണ്ട്
രാംദേവ്, സഹദേവ്, അസംജി, അംരീഷ്
ഇവര്‍ ആരാണെന്നല്ലേ...?
എന്റെ വിവിധ അവയവങള്‍ കാര്‍ന്നുതിന്നുന്ന
ഞണ്ടുകളുടെ പേരുകളാണത്

യാത്ര ഇനിമുതല്‍
മാസത്തിലൊരിക്കലാക്കാമെന്ന്
ഡോക്ടര്‍മാരുടെ പക്ഷം
കുറചുകൂടി നല്ല സേവനത്തിനായി
കൂട്ടുകാരുടെ ചട്ടംകൂട്ടല്‍ നടക്കുന്നു.
ഇനിയിപ്പോള്‍ ഒന്നും വേണ്ട
അവസാന യാത്ര
ഒരിക്കല്‍ മാത്രമല്ലേയുള്ളൂ

No comments:

Post a Comment