Tuesday, April 1, 2014

മാര്‍ച്ച്‌


"മനോ"വ്യാപാരത്തിന്റെ
വാര്‍ഷിക കണക്കെടുപ്പില്‍
അഹങ്കാരത്തിന്റെ മൂലക്കുരുവും
ഗര്‍വ്വിന്റെ ജന്നിജ്യരവും
നിലതെറ്റിയ ശ്വാനരോഗവും
ചതിക്കപ്പെട്ട ചിന്തയും
കൂട്ടിനുണ്ടായിരുന്നു

കവിളില്‍ നുള്ളി ആശ്ലേഷിച്ച്‌
കൈകൊടുത്തു  കുശലം പറഞ്ഞ്‌
കാല്‍തൊട്ടുവന്ദിച്ച്‌
കാരണവരെ തോളിലേറ്റിയവര്‍
കരണക്കുറ്റിക്ക് ഒന്നു കൊടുത്ത്‌
കുതികാല്‍വെട്ടും കലയാക്കി
കടകം മറിഞ്ഞു നില്‍ക്കുമ്പോള്‍
കണക്കെടുപ്പിന്‌ എന്തര്‍ത്ഥം

പേരുപോലും സ്വന്തമല്ല?
ഇന്ത്യ എന്റെ രാജ്യമല്ല?
പാകിസ്താനിയാണുപോലും!

ആവനാഴിയില്‍ ഒന്നുമില്ലാതെ
അന്‍പത്തൊന്നു വെട്ടില്‍
ആത്മഹത്യ ചെയ്തവര്‍
അജയ്യനായ എന്നെ നോക്കി
ആത്മാഹൂതിയെന്ന്‌
അലറിവിളിക്കുന്നു.

കടപ്പാടുകള്‍ കൂട്ടി
തെറ്റുകള്‍ കൊണ്ടു ഗുണിച്ച്‌
വിമര്‍ശനങ്ങളാല്‍ ഹരിച്ച്‌
നന്മകള്‍ കുറച്ചാല്‍
ഉത്തരം ശൂന്യമെങ്കില്‍
മനോവ്യാപാരം നഷ്ടമല്ലേ?

മനോവ്യാപാരത്തിന്റെ
നില മാറ്റിയ ബന്ധങ്ങളില്‍
തെറ്റിയ കണക്കു പുസ്തകം പേറി
ജീവിതത്തിന്റെ ബാക്കിയില്‍
എന്നെ ഞാന്‍ തിരയുമ്പോള്‍
ക്രൂശിക്കാന്‍ കുരിശുമായി
നോമ്പു നോല്‍ക്കാത്ത എന്നെ;
നോക്കുന്നു എന്നാരോപിച്ച്‌
കുരിശിലേറ്റുന്നു

No comments:

Post a Comment